Monday, 16 December 2013

വേദവര്‍ണ്ണ്യം.... വിരാട്‌ സ്വരൂപം....

സൃഷ്‌ടി, സ്‌ഥിതി, സംഹാര ധര്‍മ്മ സ്വരൂപങ്ങളായ ത്രിമൂര്‍ത്തികളില്‍ സ്‌ഥിതികാരകനാണ്‌ ഭഗവാന്‍ മഹാവിഷ്‌ണു. എല്ലാ സൃഷ്‌ടികളുടേയും മൂല ബീജമെന്നത്‌ വിരാട്‌ സ്വരൂപനും, ഹിരണ്യഗര്‍ഭനുമായ നാരായണസ്വാമിതന്നെയാകുന്നുവെന്നാണ്‌ ഭഗവദ്‌ സ്വരൂപമായ ഭാഗവതം അനുശാസിക്കുന്നത്‌. ബ്രഹ്‌മാണ്ഡത്തിന്റെ സകല ഘടകങ്ങളും സര്‍വ്വശക്‌തികളും ഉള്‍ക്കൊണ്ട വിരാട്‌ പുരുഷനായ ഭഗവാന്‍ അനാദികാലത്ത്‌ 'കാരണജല'ത്തില്‍ ശയിക്കുകയായിരുന്നു. ആ വിരാട്‌ സ്വരൂപ ചൈതന്യത്തിന്റെ നാഭീ പത്മമായിരുന്നു ബ്രഹ്‌മാവിന്റെ ഇരിപ്പിടം. ഭഗവദ്‌ ചൈതന്യമുള്‍ക്കൊണ്ട ബ്രഹ്‌മദേവന്‍തന്നെയാണ്‌ സൃഷ്‌ടികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും. പൃഥ്വി, അപ്‌, തേജസ്സ്‌, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളും അഹം, തത്ത്വം, മഹദ്‌തത്ത്വം എന്നീ തത്ത്വങ്ങളും അടങ്ങുന്ന ഏഴ്‌ ആവരണങ്ങള്‍, ബ്രഹ്‌മാണ്ഡത്തില്‍ കുടികൊ ളളുന്ന വിരാട്‌ പുരുഷനുണ്ട്‌. ഈ വിശ്വചക്രസമൂഹത്തിലെ സമസ്‌തലോകങ്ങളും ശക്‌തികളും പ്രകൃതിയും വിരാട്‌ പുരുഷ ചൈതന്യത്തില്‍ അധിഷ്‌ഠിതമാകുന്നു. യോഗികള്‍ ഏകാഗ്രതയോടെ മനനവും, സാധനയും ചെയ്യുന്നത്‌ ഈ വിരാട്‌ സ്വരൂപ ചൈതന്യത്തേയാണ്‌. വിരാട്‌ പുരുഷന്റെ ഓരോ അവയവും ലോകചൈതന്യം പേറുന്നവയാണ്‌. ഉള്ളംകാല്‍ പാതാള ലോകവും, പുറവടിവ്‌ രസാതലവും, നെരിയാണി മഹാതലവും, കണംകാല്‍ തലാതലവും, കാല്‍മുട്ടുകള്‍ സുതലവും, ഇരുതുടകള്‍ അതലവും വിതലവുമാകുന്നു. അരക്കെട്ടാണ്‌ ഭൂലോകം. നാഭിസ്‌ഥാനം ആകാശമാകുന്നു. സ്വര്‍ഗ്ഗം ഭഗവാന്റെ മാറിടമാകുന്നു. മഹര്‍ലോകം ഭഗവാന്റെ കഴുത്താണ്‌. ജനലോകം ഭഗവാന്റെ മുഖമാണ്‌. നെറ്റിത്തടം തപോലോകവും, ശിരസ്സ്‌ സത്യലോകവുമാകുന്നു. പ്രപഞ്ചത്തിലെ മറ്റു വസ്‌തുക്കളാലും, ശക്‌തി ചൈതന്യങ്ങളാലും ഭഗവദ്‌ ശരീരം വര്‍ണ്ണിക്കപ്പെടുന്നുണ്ട്‌. പ്രപഞ്ച നിയന്താവായ ഭഗവാന്റെ സുഷുമ്‌നാഗ്രഭാഗം വേദങ്ങളായി കല്‌പിച്ചിരിക്കുന്നു. മേഘങ്ങള്‍ തലമുടിയായും ഇന്ദ്രനോടു കൂടിയ ദേവഗണങ്ങളെ ഇരു ഭുജങ്ങളായും രാപ്പകലുകളെ കണ്‍പീലികളായും അശ്വനീദേവന്മാരെ നാസാദ്വാരങ്ങളായും കല്‌പിക്കുന്നു. അഗ്നിദേവന്‍ ഭഗവാന്റെ 'തിരുവായാ'കുന്നു. ആദിത്യ ദേവനോടു കൂടിയ നഭോമണ്ഡലം ഭഗവാന്റെ നയനങ്ങളാകുന്നു. മനോകാരകനായ ചന്ദ്രന്‍ ഭഗവാന്റെ മനസ്സാകുമ്പോള്‍ ഭഗവദ്‌ ലീലകള്‍ ലോകത്തിന്റെ സൃഷ്‌ടിക്രിയകളായും പ്രകീര്‍ത്തിക്കുന്നു. ഭഗവാന്റെ ലീലാസ്‌മിതം മായയാകുന്നു. പര്‍വ്വതങ്ങള്‍ അസ്‌ഥികളും, നദികള്‍ ഞരമ്പുകളുമാകുന്നു. ഭഗവാന്റെ മുഖം, ബാഹുക്കള്‍, തുടകള്‍, പാദങ്ങള്‍ എന്നിവയില്‍നിന്നും യഥാക്രമം ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രാദി ജാതികളുടെ ഉത്ഭവം എന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ വിധത്തില്‍ ഭഗവാന്റെ വിശ്വരൂപം, മംഗളകര്‍മ്മങ്ങളെ ആശ്രയിച്ച്‌ ആരാധിക്കുന്നവര്‍ക്ക്‌ ഉത്തമ ഫലമേകുമെന്നാണ്‌ ഭാഗവതം ഉദ്‌ബോധിപ്പിക്കുന്നത്‌.
Article credits,ഹരിശേഖര്‍ പനച്ചിക്കാട്‌,Mangalam Archives

No comments:

Post a Comment