Saturday, 21 December 2013

രുദ്രാക്ഷമാഹാത്മ്യം

''മരിക്കും വിധൗഭീതി കൂടാതിരിപ്പാന്‍ ധരിക്കേണം മംഗേഷ്‌ഠ രുദ്രാക്ഷാഭാമം''
ഹിന്ദുക്കള്‍ രുദ്രാക്ഷത്തെ ഒരു പുണ്യവസ്‌തുവായി കാണുന്നു. ഇതിന്‌ കാരണം രുദ്രാക്ഷത്തിന്റെ ഉത്ഭവം ശിവനില്‍നിന്നായതുകൊണ്ടാണ്‌. രുദ്രന്റെ അക്ഷിയില്‍നിന്നുത്ഭവിച്ചതുകൊണ്ട്‌ ഇതിന്‌ രുദ്രാക്ഷമെന്ന്‌ പേരുണ്ടായി. ഭഗവാന്‍ ശിവന്‍ ത്രിപുരാസുരന്മാരെ എങ്ങനെ വധിക്കണമെന്നാലോചിച്ച്‌ അല്‌പസമയം കണ്ണടച്ചിരുന്നു. ആ ഇരുപ്പ്‌ ഒരായിരം ദിവ്യ സംവത്സരം നീണ്ടുപോയി. അതിനുശേഷം കണ്ണ്‌ ഇമവെട്ടി തുറന്നപ്പോള്‍ കണ്ണില്‍നിന്ന്‌ അശ്രുബിന്ദുക്കള്‍ പൊഴിഞ്ഞുവീണു. ഈ കണ്ണുനീര്‍ത്തുളളികളില്‍നിന്നാണ്‌ രുദ്രാക്ഷം ഉണ്ടായത്‌ എന്നാണ്‌ ഐതിഹ്യം.
രുദ്രാക്ഷം കണ്ടാല്‍ ലക്ഷം പുണ്യം, ധരിച്ചാല്‍ നൂറുകോടി പുണ്യം. ധരിച്ചുകൊണ്ട്‌ ജപിച്ചാല്‍ കോടാനുകോടി പുണ്യമാണ്‌ ഫലം.
നാലു ജാതിയില്‍പ്പെട്ട രുദ്രാക്ഷമാണുള്ളത്‌. വെളുത്തനിറത്തില്‍പ്പെട്ടത്‌ ബ്രാഹ്‌മണനും, ചുവന്ന നിറത്തില്‍പ്പെട്ടത്‌ ക്ഷത്രിയനും, മഞ്ഞനിറത്തില്‍പ്പെട്ടത്‌ വൈശ്യനും കറുത്ത നിറമുള്ളതു ശൂദ്രനുമാണ്‌ ധരിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌.
നെല്ലിക്കാവലുപ്പമുളള രുദ്രാക്ഷമാണ്‌ മികച്ചത്‌. ചാണയിലുരച്ചാല്‍ സ്വര്‍ണ്ണരേഖ പോലിരിക്കുന്നതാണ്‌ ശിവഭക്‌തന്മാര്‍ ധരിക്കുന്നത്‌. കഴുത്തില്‍ 36 എണ്ണവും ഇരു ഭുജങ്ങളിലും പതിനാറു വീതവും മണിബന്ധത്തില്‍ പന്ത്രണ്ടും തോളില്‍ പതിനഞ്ചും ശിഖയില്‍ ഒന്നും, തലയില്‍ മാലപോലെ കോര്‍ത്ത്‌ മുപ്പതെണ്ണവും ധരിക്കണം. കണ്‌ഠത്തില്‍ രണ്ടോ, മൂന്നോ, അഞ്ചോ, ഏഴോ ധരിക്കുക. കുണ്ഡലമായും കടുക്കനായും രുദ്രാക്ഷം ധരിക്കാം. ''ഈശാനഃ സര്‍വ്വ വിദ്യാനാം'' എന്ന മന്ത്രം ജപിച്ചുകൊണ്ട്‌ ശിരസ്സിലും ''തത്‌പുരുഷായ വിദ്‌മഹേ'' എന്ന മന്ത്രം ജപിച്ച്‌ കഴുത്തിലും നെഞ്ചിലും രുദ്രാക്ഷം ധരിക്കണം. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാല്‍ ഗുണത്തെക്കാളേറെ ദോഷം ഭവിക്കുമെന്ന്‌ വെളിപ്പെടുത്തുന്ന ആചാര്യമതം, രുദ്രാക്ഷം ധരിക്കുന്നവര്‍ ആഹാരകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കണമെന്നും ഉപദേശിക്കുന്നുണ്ട്‌. രുദ്രാക്ഷം ധരിക്കുന്നവര്‍ മദ്യം, മാംസം, വെളുത്തുള്ളി, ചുവന്നുള്ളി, മുരിങ്ങക്ക എന്നിവ ഉപയോഗിക്കുവാന്‍ പാടില്ല.
ബ്രഹ്‌മഹത്യാപാപം നശിക്കുവാനാണ്‌ ഏകമുഖ രുദ്രാക്ഷം ധരിക്കുന്നതെങ്കില്‍ രണ്ടുമുഖമുളളതു ധരിച്ചാല്‍ അര്‍ദ്ധനാരീശ്വരന്‍ പ്രസന്നനാകും. അഗ്നിദേവനെ പ്രസാദിപ്പിക്കുന്നതിനും സ്‌ത്രീഹത്യാപാപം തീരുന്നതിനുമാണ്‌ മൂന്നു മുഖമുളള രുദ്രാക്ഷം ധരിക്കുന്നത്‌.
ബ്രഹ്‌മസ്വരൂപമായ നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ നരഹത്യാ പാപം തീരും. സര്‍വ്വപാപങ്ങളും നശിപ്പിക്കുന്നതും പുരുഷഹത്യയെ ദൂരീകരിക്കുന്നതുമാണ്‌ അഞ്ചുമുഖമുള്ള രുദ്രാക്ഷം. ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുന്നതിനാണ്‌ ആറുമുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത്‌.
ഏഴുമുഖമുള്ളതു ധരിച്ചാല്‍ ജ്‌ഞാനം, ഐശ്വര്യം, ആരോഗ്യം എന്നിവയുണ്ടാകും. വിഘ്‌നങ്ങള്‍ ഒഴിവായി പരപ്രാപ്‌തിയെ പ്രാപിക്കുവാന്‍ ഗണപതിയാകുന്ന അഷ്‌ടമുഖ രുദ്രാക്ഷം ധരിക്കുന്നു. അതുകൊണ്ട്‌ അഷ്‌ടവസുക്കളും പ്രസാദിക്കുമെന്ന്‌ വിശ്വസിക്കുന്നു. ഒന്‍പതുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഈശ്വരനെപ്പോലെയാകുന്നതോടൊപ്പം ഭ്രൂണഹത്യാപാപം, ബ്രഹ്‌മഹത്യാപാപം ഇവ ഇല്ലാതാകും. പത്തുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍പ്പവിഷം ബാധിക്കുകയില്ല. ഇതിന്റെ അധിദേവത വിഷ്‌ണുവാണെന്നും യമനാണെന്നും അഭിപ്രായമുണ്ട്‌. പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ശിരസ്സിലാണ്‌ ധരിക്കേണ്ടത്‌. ആയിരം അശ്വമേധയാഗം ചെയ്‌തതിന്റെ ഫലം ലഭിക്കും.
പന്ത്രണ്ടു മുഖമുള്ളത്‌ ദ്വാദശാതീതന്മാരാണ്‌. ഇത്‌ ചെവിയില്‍ ധരിക്കണം. മൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാവില്ല.
സൂര്യഭഗവാന്റെ കൃപയുണ്ടാകും. ആധിയും വ്യാധിയും ഉണ്ടാകില്ല. ആന, സര്‍പ്പം, മാ ന്‍, എലി, തവള, കഴുത എന്നിവയെ കൊന്നാലുളള പാപം തീരും. പതിമൂന്നു മുഖമുള്ളതു ധരിച്ചാല്‍ അഭീഷ്‌ടസിദ്ധിയുണ്ടാകുന്നു. സര്‍വ്വ ആഗ്രഹങ്ങളും സാധിക്കും. പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍വ്വരോഗങ്ങളും മാറി ആരോഗ്യമുള്ളവനാകും. ഗ്രഹണസമയം, വിഷു, അമാവാസി, പൂര്‍ണ്ണപൗര്‍ണ്ണമി ഈ സമയങ്ങളില്‍ ധരിച്ചാല്‍ പാപമോചനമുണ്ടാകും.
രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പത്മപുരാണത്തില്‍ വ്യാസമഹര്‍ഷിതന്നെ വിവരിക്കുന്നുണ്ട്‌. രുദ്രാക്ഷം ആര്‍ക്കും ധരിക്കാവുന്നതും, ദര്‍ശിച്ചാല്‍ തന്നെ പാപം നശിക്കുന്നതുമാണ്‌. തൊട്ടാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നും ധരിച്ചാല്‍ മോക്ഷം സിദ്ധിക്കുമെന്നും വ്യാസമഹര്‍ഷി പറയുന്നു.
ചെളിയില്‍നില്‍ക്കുന്ന താമരയെ ചെളി സ്‌പര്‍ശിക്കാത്തതുപോലെ പാപിയായവന്‍ ചെയ്യുന്ന പാപം രുദ്രാക്ഷധാരിയെ ഏശുന്നില്ല. അതിനാല്‍ നമ്മുടെ ഗൃഹത്തിന്റെ ഐശ്വര്യത്തിന്‌ രുദ്രാക്ഷവൃക്ഷം ശ്രദ്ധയോടെ നട്ടു വളര്‍ത്തുന്നത്‌ വളരെ നല്ലതാണ്‌.
Credits:ഓമനാ മോഹന്‍ദാസ്‌,Mangalam Archives

തുളസിയും കൂവളവും

ശ്രീകൃഷ്‌ണന്‌ വളരെയേറെ പ്രിയപ്പെട്ട പൂജാ പുഷ്‌പമാണ്‌ തുളസി. അതുപോലെ പരമശിവന്‌ ബില്ല്വവും; അതായത്‌ കൂവളത്തിന്റെ ഇല. അത്‌ മൂന്നു ചേര്‍ന്നുള്ള മുവ്വിലകളായി തന്നെ നുള്ളിയെടുക്കണം. ഇനി രണ്ടു പൂജാപുഷ്‌പങ്ങളും (രണ്ടും ഇലകളാണെങ്കിലും പുജാ പുഷ്‌പങ്ങള്‍ തന്നെ). നുള്ളി എടുക്കുമ്പോള്‍ മനസ്സും ശരീരവും ശുദ്ധമായിരിക്കണം. പൂജാ സമയത്തെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതുമില്ലല്ലോ.
തുളസി നുള്ളിയെടുക്കുമ്പോള്‍ മനസ്സില്‍ ജപിക്കേണ്ട മന്ത്രം:
തുണസ്യമൃത സംഭൂതേ സദാത്വം
കേശവപ്രിയാ
കേശവാര്‍ത്ഥം ലുനോമി ത്വാം വരദാ
ഭവശോഭനേ.
പ്രസീദ യമ ദേവേശി പ്രസീദ
ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്‌ഭൂതേ തുളസി
ത്വം പ്രസീദമേ.
അതുപോലെ ശിവനുവേണ്ടി ബില്വം എന്ന്‌ സംസ്‌കൃതത്തില്‍ പറയുന്ന കൂവളത്തിന്റെ ഇല ശേഖരിക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം:
നമസ്‌തേ ബില്വ തരവേ
ശ്രീഫലോദയ ഹേതവേ
സ്വര്‍ഗ്ഗാ പവര്‍ഗ്ഗ രൂപായ നമോ
മൂര്‍ത്തി ത്രയാത്മനേ.
സംസാര വിഷ വൈദ്യസ്യ
സാംബസ്യ കരുണാ നിധേ
അര്‍ച്ചനാര്‍ത്ഥം ഗ്രഹീഷ്യാമി
ത്വത്‌ പത്രം തത്‌ ക്ഷമ സ്വമേ.

Thursday, 19 December 2013

ഏഴരശ്ശനിയും കണ്ടക ശനിയും ശനിദാശാകാലവും

ഏഴരശ്ശനിയും കണ്ടക ശനിയും ശനിദാശാകാലവും
ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേട്ടാല്‍ പലര്‍ക്കും ഭയമാണ്‌. പക്ഷെ ശനി വളരെയധികം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്‌. ഒരു വ്യകതിയുടെ ഗ്രഹനിലയില്‍ ശനി ഇഷ്‌്‌ഭാവത്തിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികം ഗുണഫലങ്ങള്‍ ലഭിയ്‌ക്കുന്നത്‌ ശനിദശാകാലത്ത്‌ ആയിരിക്കും. ഉച്ചക്ഷേത്രം, മൂലക്ഷേത്രം സ്വക്ഷേത്രം എന്നിവയിലെ സ്ഥിതി, ഉച്ചരാശിയില്‍ അംശിയ്‌ക്കുക. ശുഭഗ്രഹ യോഗത്തോടുകൂടി നില്‍ക്കുക എന്നിയവാണ്‌. ശനിയുടെ ഇഷ്‌ടഭാവസ്ഥിതി
ശനി സ്ഥിതി
ഭൂമിയില്‍ നിന്ന ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌. ഇരുപത്തൊമ്പത്‌ വര്‍ഷവും അഞ്ചരമാസവും കൊണ്ട്‌ ശനി സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്‌. മുപ്പത്‌ വര്‍ഷമായിട്ടാണ്‌ ജ്യോതിഷത്തില്‍ ഇത്‌ കണക്കാക്കുന്നത്‌. ശനിയാണ്‌ ഏറ്റവും കൂടുതല്‍ കാലം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം - രണ്ടരവര്‍ഷം. മകരം, കുംഭം എന്നിവയാണ്‌ ശനിയുടെ സ്വക്ഷേത്രങ്ങള്‍. ഉച്ചരാശി തുലാം, നീചരാശി മേടം, ശനിദശാക്കാലം 19 വര്‍ഷമാണ്‌. പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത്‌ ശനിദശയിലാണ്‌. ജ്യോതിഷത്തില്‍ മന്ദന്‍ എന്ന പേരിലാണ്‌. ശനിയെ വിശേഷിപ്പിയ്‌ക്കുന്നത്‌. ഗ്രഹനില്‍ 'മ' എന്നും.
ശശമഹായോഗം.
പഞ്ചമഹാപുരുഷയോഗങ്ങളില്‍ ശനിയെ കൊണ്ടുള്ള യോഗമാണ്‌ ശശമഹായോഗം. ശനി സ്വക്ഷേത്ര, മൂലക്ഷേത്ര, ഉച്ചക്ഷേത്ര ബലവാനായി ലഗ്നകേന്ദ്രങ്ങളില്‍ നിന്നാല്‍ ശശമഹായോഗമാവും. രാജതുല്യപദവി, മാതൃഭക്തി, ധാരാളം ജോലിക്കാര്‍, വളരെയധികം കൃഷിഭൂമി, കൃഷിയില്‍ നിന്ന്‌ ഗുണഫലങ്ങള്‍, ദേശഗ്രാമാധിപത്യം, നീതിന്യായ വകുപ്പ്‌, പോലീസ്‌, പട്ടാളം എന്നീ മേഖലകളില്‍ ഉന്നത അധികാരത്തോടുകൂടിയ ജോലി എന്നിങ്ങനെയാണ്‌ ശശമഹായോഗത്തിന്റെ ഫലങ്ങള്‍. പാപഗ്രഹങ്ങളില്‍ പ്രഥമനായ ശനി സൂര്യന്റെ പുത്രനാണ്‌. ശനിയുടെ മിത്രഗ്രഹങ്ങള്‍ ബുധനും ശുക്രനുമാണ്‌. സമനായ ഗ്രഹം വ്യാഴമാണ്‌. സൂര്യനും ചന്ദ്രനും ശത്രുക്കളാണ്‌. ആയുസ്സുകാരകനായ ശനി എല്ലാ രോഗദുരിതങ്ങള്‍ക്കും കാരകനാണ്‌. ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങള്‍, വൃത്തിയില്ലായ്‌മ, സാമ്പത്തിക ബാദ്ധ്യത, അലസത, ജയില്‍ ബന്ധനം, അംഗഹീനത, സേവകന്‍, നീചന്‍, ചുമടുചുമക്കുന്നവന്‍, കൊല്ലപ്പണി എന്നീ വിഷയങ്ങള്‍ ശനിയെ കൊണ്ടാണ്‌ ചിന്തിക്കുന്നത്‌.
ഇടവം, തുലാം എന്നീ രാശികള്‍ ലഗ്നമായി ഇരിക്കുന്നവര്‍ക്ക്‌ ശനി യോഗകാരകനാണ്‌. ശനി ഈ രാശികളില്‍ സ്ഥിതി ചെയ്യുന്നതും ഗുണഫലങ്ങള്‍ പ്രദാനം ചെയ്യും. തുലാം, മകരം, കുംഭം എന്നീ രാശികളില്‍ ഒന്ന്‌ പത്താംഭാവമാവുകയും ശനി അനുകൂല സ്ഥാനസ്ഥിതനാവുകയും ചെയ്‌താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ അനുഭവപ്പെടും. എങ്കിലും ശനി ഒരിയ്‌ക്കലും സ്ഥിരമായി ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നില്ല. പത്തിലെ ശനി പ്രവര്‍ത്തനശേഷിയെ സൂചിപ്പിയ്‌ക്കുന്നു. പത്തിലെ ശനിയുടെ സ്ഥിതി, അംശകം എന്നി പൊതു പ്രവര്‍ത്തന രംഗത്ത്‌ നേതൃസ്ഥാനത്ത്‌ വരുവാന്‍ ഗുണകരമാണ്‌. വ്യാഴ ക്ഷേത്രങ്ങളില്‍ നില്‍ക്കുന്ന ശനി(കോദണ്ഡശനി) ഗുണഫലങ്ങള്‍ അനുഭവിയ്‌ക്കുന്നതിന്‌ ഇടയാക്കും സ്ഥാനമാനങ്ങള്‍, നീതിനിഷ്ട, സൈന്യാധിപത്യം, ഗ്രാമാധിപത്യം, നല്ല ബന്ധുക്കള്‍, സൂഹൃത്തുക്കള്‍ എന്നിവയെ നല്‍കും.
3, 6, 11 എന്നീ ഭാവങ്ങളിലെ ശനിയുടെ സ്ഥിതി പൊതുവെ ഗുണകരമായി കണക്കാക്കുന്നു. ഗുരുവിന്റേയും ശുക്രന്റേയും ബുധന്റേയും യോഗം, വീക്ഷണം എന്നിവ ശനിയുടെ പാപത്വത്തെ കുറയ്‌ക്കുവാന്‍ സഹായകരമാണ്‌. എന്നാല്‍ കുജന്റെ യോഗം, വീക്ഷണം പാപത്വത്തെ കൂട്ടുന്നു. ഇങ്ങനെ ഗ്രഹസ്ഥിതി ഉള്ളവര്‍ വാഹനം ഓടിയ്‌ക്കുമ്പോള്‍ ജീവിതത്തിലുടനീളം ജാഗ്രത പുലര്‍ത്തണം.
കണ്ടകശ്ശനി
ഒരാള്‍ ജനിച്ച നക്ഷത്രം ഏത്‌ കൂറിലാണോ അതാണ്‌ അയാളുടെ ജന്മക്കൂറ്‌. ഗ്രഹചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശ്ശനി എന്നു പറയുന്നു. കണ്ടകശ്ശനിക്കാലം രണ്ടരവര്‍ഷമാണ്‌. ഇപ്പോള്‍ ശനി ഗ്രഹചാരവശാല്‍ തന്റെ ഉച്ചരാശിയായ തുലാം രാശിയിലാണ്‌. അപ്പോള്‍ കര്‍ക്കിടകക്കൂറുകാര്‍ക്ക്‌ (പുണര്‍തം അവസാന പാദം, പൂയ്യം, ആയില്യം) മേടക്കൂറുകാര്‍ക്ക്‌ ശനി ഏഴില്‍(അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം) മകരക്കൂറുകാര്‍ക്ക്‌ (ഉത്രാടം 2, 3,4 പാദം, തിരുവോണം, അവിട്ടം 1,2 പാദം) ശനി പത്തില്‍ സ്ഥിതി ചെയ്യുന്നു.
വളരെയധികം ദോഷഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്‌. കണ്ടകശ്ശനിക്കാലം. ദുഃഖാനുഭവങ്ങള്‍, വഴക്കുകകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം അപവാദപ്രചരണം, മരണതുല്യമായ അനുഭവങ്ങള്‍ അപകടം, കേസുകള്‍, ജയില്‍വാസം എന്നീ ദോഷങ്ങള്‍ അനുഭവപ്പെടാം. 4,7,10 എന്നീ വ്യത്യസ്ഥ ഭാവങ്ങളില്‍ വ്യത്യസ്ഥഫലങ്ങള്‍ അനുഭവപ്പെടും.
നാലാം ഭാവമെന്നത്‌ മാതാവ്‌, കുടുംബം, വീട്‌ വാഹനം എന്നിവയുടെ സ്ഥാനമാണ്‌. അതു കൊണ്ട്‌ മാതാവിനും പിതാവിനും രോഗങ്ങള്‍, ഭാര്യാപുത്രാദികള്‍ക്ക്‌ രോഗദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കുക, വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാധ്യതകള്‍ എന്നീ ദോഷഫലങ്ങള്‍ അനുഭവപ്പെടും.
ഏഴാം ഭാവം ഭാര്യാസ്ഥാനമാണ്‌. ഭാര്യാപുത്രാദികള്‍ക്ക്‌ ദോഷഫലങ്ങള്‍, ധനനാശം, കാര്യവിഘ്‌നം, മനക്ലേശം, യാത്രയില്‍ ദുരിതാനുഭവങ്ങള്‍, ഭാര്യഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍, കലഹങ്ങള്‍, അപകടങ്ങള്‍ എന്നിവ അനുഭവപ്പെടും.
പത്താംഭാവം കര്‍മമഭാവമാണ്‌. ജോലിയില്‍ വിഘ്‌നങ്ങള്‍ ജോലിയില്‍ അലസത, ജോലി സംബന്ധമായ അലച്ചില്‍, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌കമ, മേലധികാരികളുടെ അതൃപ്‌തി, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടുക, ജോലിയില്‍ അപകടം എന്നീ അരിഷ്ടഫലങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്‌.
ഈ സമയത്ത്‌ ജാതകന്‍ അനുഭവിക്കുന്ന ദശാപഹാരകാലങ്ങള്‍ ശുഭഗ്രഹങ്ങളുടേതാണെങ്കില്‍ ദോഷഫലങ്ങള്‍ അല്‌പം കുറഞ്ഞിരിക്കും.
ഏഴരശ്ശനി
ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ്‌ ഏഴരശ്ശനി എന്നു പറയുന്നത്‌.(ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്‌ രണ്ടരവര്‍ഷമാണ്‌. 21/2 + 21/2+21/2 = 71/2) . ശനി ഇപ്പോള്‍ തുലാം രാശിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ അപ്പോള്‍ ഉത്രം 3/4, അത്തം, ചിത്തിര 1/2 (കന്നിക്കൂറ്‌ ) ഇവര്‍ക്ക്‌ ശനി രണ്ടില്‍ സ്ഥിതി ചെയ്യുന്നു. ചിത്തിര 1/2 , ചോതി, വിശാഖം 3/4, (തുലാക്കൂറ്‌) ശനി ജന്മത്തില്‍ സ്ഥിതി ചെയ്യുന്നു. വിശാഖം 1/4, അനിഴം, തൃക്കേട്ട (വൃശ്ചികക്കൂറ്‌) ഈ നക്ഷത്രക്കാര്‍ക്ക്‌ ശനി പന്ത്രണ്ടില്‍ സ്ഥിതി ചെയ്യുന്നു.
ഏഴരശ്ശനി പൊതുഫലങ്ങള്‍
എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടുക, അലസത, അലഞ്ഞുതിരിയുക, ധനനഷ്ടം, ദാരിദ്രാവസ്ഥ, മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക, ജോലിനഷ്ടപ്പെടുക, ജോലി ലഭിയ്‌ക്കാന്‍ താമസം, അന്യദേശത്ത്‌ ജോലി ലഭിയ്‌ക്കുക, വിരഹം, സ്ഥാനഭ്രംശം, മുന്‍കോപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യിക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, മാരകപ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാപുത്രാദികളുമായി കലഹം, പോലീസ്‌ കേസില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍വാസം അനുഭവിയ്‌ക്കുക, വീടിനു കേടുപാടുകള്‍ സംഭവിക്കുക, വീടു വില്‍ക്കേണ്ടി വരിക, രോഗം, മരണം എന്നിവ ഗൃഹത്തില്‍ ഉണ്ടാവുക, കേസുകളില്‍ പരാജയപ്പെടുക, രോഗങ്ങള്‍ ശല്യപ്പെടുത്തുക, മറ്റുള്ളവരോടു യാചിക്കേണ്ടി വരിക, ആപത്ത്‌, അപമൃത്യ എന്നിവ ഉണ്ടാവുക ഇതെല്ലാം ഏഴരശ്ശനിയുടെ ഫലങ്ങളാണ്‌. ഇവിടെയും ദശാപഹാരങ്ങള്‍ നല്ലതാണെങ്കില്‍ ദോഷം കുറഞ്ഞിരിക്കും. ശനിദശാകാലം
27 നക്ഷത്രങ്ങളാണല്ലോ. ഇവയില്‍ 3 എണ്ണം വീതം 9 ഗ്രഹങ്ങളിലെ ഏതെങ്കിലും ഒരു ഗ്രഹത്തിന്റെ ദശയിലാണ്‌ ജനിക്കുന്നത്‌. ഇതില്‍ പൂയം, അനിഷം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത്‌ ശനിദശയിലാണ്‌.
ശനിദശ വിദ്യാഭ്യാസക്കാലത്ത്‌ വരികയാണെങ്കില്‍ വിദ്യാഭ്യാസത്തില്‍ മടി കാണിയ്‌ക്കാം. അപ്പഴപ്പോള്‍ പരിഹാരം ചെയ്യണം. 19 കൊല്ലമാണ്‌ ശനിദശ. ശനിദശകഴിയുന്ന സമയം ശനി ആ വ്യക്തിയെ നന്നാക്കിയീട്ടു പോകും എന്നു പറയാറുണ്ട്‌. ശനിദശയില്‍ അവസാന അപഹാരം വ്യാഴത്തിന്റെ (ഗുരു) ആണ്‌. വ്യാഴാനുഗ്രഹത്താലാണ്‌ ഇത്‌ സംഭവിയ്‌ക്കുന്ന്‌ത്‌. പരിഹാരങ്ങള്‍
ശനിപ്രീതി വരുത്തുക, ഹനുമാനെ സേവിക്കുക, ശാസ്‌താവിന്‌ എള്ളുതിരി കത്തിയ്‌ക്കുക. ഭൈരവന്‌ ശനിയാഴ്‌ച രാഹുകാലസമയത്ത്‌ (രാവിലെ 9 മണി മുതല്‍ 10.30നുള്ളില്‍) വെറ്റിലമാല അണിയിച്ചു പ്രാര്‍ത്ഥിയ്‌ക്കുക. കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരം കൂടി. കറുത്ത എള്ളും, വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിയ്‌ക്കുക. ശനിയാഴ്‌ച രാവിലെ ഒരു ചെറിയ എള്ളുകിഴി ഉണ്ടാക്കി എള്ളെണ്ണയില്‍ മുക്കിപ്പിഴിഞ്ഞ്‌ മണ്‍വിളക്കില്‍ വെച്ച്‌ കത്തിക്കുക. ഇത്‌ കത്തിത്തീരുമ്പോള്‍ എള്ളിന്റെ മണം വീടു മുഴുവന്‍ നിറയും ഇത്‌ ശ്വസിച്ചാല്‍ ശനിദോഷം കുറയുമെന്നാണ്‌ പറയപ്പെടുന്നത്‌.
Article credits:താരനിത്യാനന്ദ്‌,Mob: 9895038079,Mathrubhumi Archives
ഹരിവരാസനം
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്‌തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണയകല്‍പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനപ്രഭം ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്‌മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രുതിജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

ധന ലഗ്നം അഥവാ ഇന്ദുലഗ്നം

ധന ലഗ്നം അഥവാ ഇന്ദുലഗ്നം
ജാതക പരിശോധനയ്ക്ക് വരുന്നവരുടെ പ്രധാന ചോദ്യം ധനാഗമന മാര്‍ഗ്ഗങ്ങള്‍ അറിയുവാനാണ്. ജ്യോതിഷത്തില്‍ ധനം ഉണ്ടാകുവാനുള്ള വഴിയും അത് നിലനിര്‍ത്താനുള്ള വഴികളും ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്. ഒരു ജാതകത്തില്‍ രണ്ടും പതിനൊന്നുമാണ് ധനഭാവങ്ങള്‍.. ഇതിനു പന്ത്രണ്ടാം ഭാവ ബന്ധമുണ്ടെങ്കില്‍ ചെലവു കൂടുതലും ധനം കൈവശം നില്‍ക്കാനും ബുദ്ധിമുട്ടായിരിക്കും. ജാതകത്തില്‍ രണ്ടാം ഭാവം പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപന്‍ രണ്ടിലോ പതിനൊന്നാം ഭാവാധിപന്‍ പന്ത്രണ്ടിലോ നിന്നാല്‍ കൈയില്‍ ധനം നില്‍ക്കാന്‍ പ്രയാസമായിരിക്കും. ഇങ്ങനെ ഭര്‍ത്താവിന്‍റെ ജാതകത്തിലുണ്ടെങ്കില്‍ ധനം ഭാര്യ കൈകാര്യം ചെയ്യുന്നതും ഭാര്യയ്ക്കാണെങ്കില്‍ ഭര്‍ത്താവും ധനം കൈകാര്യം ചെയ്യുന്നതു നന്നായിരിക്കും.
സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍
1. ശ്രീസൂക്തം, ഭാഗ്യ സൂക്തം പക്കപിറന്നാള്‍ തോറും അര്‍ച്ചന ചെയ്യുക. സ്വയം ജപിക്കുക. 2. ലക്ഷ്മീ, അന്നപൂര്‍ണ്ണേശ്വരി ഇവരെ താമരപൂ കൊണ്ടു പൂജിക്കുക. 3. ത്രിപുരസുന്ദരി യന്ത്രം അല്ലെങ്കില്‍ ധനാകര്‍ഷണ യന്ത്രം ധരിക്കുക. 4. ഗൃഹത്തില്‍ ശ്രീചക്രം സ്ഥാപിക്കുക. 5. വലംപിരി ശംഖ് വീട്ടില്‍ വെച്ച് ആരാധിക്കുക. 6. വീട്ടു മുറ്റത്ത്‌ താമര നട്ടു വളര്‍ത്തുക. 7. പവിത്ര മോതിരം ധരിക്കുക. 8. തിരുപ്പതി വെങ്കടാചലപതിയെ ആരാധിക്കുക. 9. ലക്ഷ്മീ നാരായണ സ്തോത്രം ജപിക്കുകയും പൂജ ചെയ്യുകയും ചെയ്യിക്കുക. 10. കനകധാര സ്തോത്രം, ലക്ഷ്മീ സൂക്തം, ഭാഗ്യ സൂക്തം ഇവ ജപിക്കുക. 11. ജാതകത്തില്‍ ധനസ്ഥാനത്തുള്ള ഗ്രഹം, ദശാനാഥന്‍ ഇവരെ ഭജിക്കുക. 12. ധനാധിപനെ ഉപാസിക്കുക.
ധനാധിപനെ കണ്ടുപിടിക്കാന്‍
ജാതകത്തില്‍ ലഗ്നാല്‍ ഒന്‍പതാം രാശിയുടെയും ചന്ദ്രാല്‍ ഒന്‍പതാം രാശിയുടെയും points കൂട്ടി പന്ത്രണ്ടു കൊണ്ടു ഹരിച്ചു ശിഷ്ടം വരുന്ന സംഖ്യ ചന്ദ്രാല്‍ എത്രാമത്തെ രാശിയെന്നു നോക്കണം. ആ രാശ്യാധിപനാണ് ധനാധിപന്‍. ശിഷ്ടം പൂജ്യമാണെങ്കില്‍ ചന്ദ്രാല്‍ പന്ത്രണ്ടാമത്തെ രാശിയെടുക്കുക. സംഖ്യ പന്ത്രണ്ടില്‍ കുറവാണെങ്കില്‍ ആ സംഖ്യ ചന്ദ്രാല്‍ എണ്ണി എടുക്കുക.
ഗ്രഹങ്ങളുടെ points താഴെ കൊടുക്കുന്നു.
രവി - 30 ചന്ദ്രന്‍ -16 കുജന്‍ - 6 ബുധന്‍ - 8 ഗുരു - 10 ശുക്രന്‍ - 12 ശനി - 1
ധനാധിപനെ ഉപാസിച്ചാല്‍ ധനം ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഒരു നല്ല ജ്യോതിഷനെ കണ്ട് ജാതകം പരിശോധിപ്പിച്ച് ധനാധിപന്‍ ആരെന്നു മനസിലാക്കി, ധനാധിപനെ ഉപാസിക്കുക. ഉപാസന ജീവിതകാലം മുഴുവന്‍ തുടരണം.
Article Credits:താരാ നിത്യാനന്ദ്‌,ഫോണ്‍ : 9895038079, Mathrubhumi Archives

ജന്മാന്തരപാപമുക്തിയ്‌ക്ക്‌ രാമേശ്വരം

ജന്മാന്തരപാപമോചനത്തിന്‌ രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്‌ക്കണം. പ്രശ്‌നപരിഹാരത്തിന്‌ മറ്റെവിടെ പോയാലും പൂര്‍ണ്ണത ലഭിയ്‌ക്കുകയില്ല. തമിഴ്‌നാടിന്റെ തെക്കുകിഴക്ക്‌ തീരത്താണ്‌ രാമേശ്വരം. രാമായണ കാലഘട്ടവുമായി ബന്ധമുള്ളതാണ്‌ രാമേശ്വരം. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ മോചിപ്പിയ്‌ക്കാന്‍ രാമലഷ്‌മണന്‍മാര്‍ വാനരസേനയുടെ സഹായത്തോടെ ചിറ കെട്ടിയാതായാണ്‌ കഥ. രാമസേതു എന്ന പേരില്‍ ഇത്‌ അറിയപ്പെടുന്നു. ഈ പ്രദേശത്ത്‌ തിരകളില്ലെന്നും, മുട്ടിന്‌ താഴെ മാത്രം വെള്ളം ഉള്ളതുമാണിവിടത്തെ പ്രത്യേകത. ഈ പ്രദേശത്ത്‌ ആഴം കൂട്ടി കപ്പല്‍ചാല്‍ നിര്‍മ്മിയ്‌ക്കാന്‍ (സേതു സമുദ്രപദ്ധതി) സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷെ ഇത്‌ സ്ഥാപിയ്‌ക്കാന്‍ ഇത്‌ വരേയും കഴിഞ്ഞിട്ടില്ല. ഇത്‌ നടപ്പിലാക്കാന്‍ ശ്രമിച്ചവരുടെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്‌തു. ഈ പ്രദേശത്തെ പവിത്രത കാത്തു സൂക്ഷിയ്‌ക്കാനും അത്‌ നഷ്ടപ്പെടുത്താതിരിക്കുവാനും ഹനുമാന്‍ കളിയ്‌ക്കുന്നു എന്നാണ്‌ പറച്ചില്‍. പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ രാജിവച്ച്‌ പോയി. കൊണ്ടു വന്ന ക്രയിനും മറ്റും സമുദ്രത്തിനടിയിലായി. തമിഴ്‌നാട്‌ രാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തെയും പ്രതിസന്ധിയിലാക്കി. പന്ത്രണ്ട്‌ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ്‌ രാമേശ്വരത്തെ ശിവലിംഗം. ശ്രീരാമനാണ്‌ രാമേശ്വരത്ത ശിവലിംഗപ്രതിഷ്ട നടത്തിയതെന്ന്‌ പറയപ്പെടുന്നു. സീതയേയും കൊണ്ട്‌ ലങ്കയില്‍ നിന്നും രാമേശ്വരത്തെത്തിയ ശ്രീരാമന്‍ തന്റെ പാപങ്ങള്‍ പരിഹരിയ്‌ക്കാന്‍ ശിവലിംഗപ്രതിഷ്ട നടത്തി. മുഹൂര്‍ത്തത്തിന്‌ ശിവലിംഗം കൊണ്ടു വരാന്‍ ഹനുമാന്‌ കഴിഞ്ഞില്ല. എന്നാല്‍ കടല്‍ക്കരയിലെ മണലില്‍ ഉപ്പുവെള്ളം തളിച്ച്‌ സീത ഒരു ശിവലിംഗം ഉണ്ടാക്കി. ആ ലിംഗത്തെയാണ്‌ തത്സമയത്ത്‌ പ്രതിഷ്‌ഠിച്ചത്‌. അത്‌ കഴിഞ്ഞപ്പോള്‍ ഹനുമാന്‍ കൈലാസത്തു നിന്നും ശിവലിംഗവുമായി എത്തിച്ചേര്‍ന്നു. ദുഃഖിതനും കോപാകുലനുമായ ഹനുമാന്റെ മുഖം കണ്ടിട്ട്‌ ആ ശിവലിംഗത്തെ സീതയുണ്ടാക്കിയ ശിവലിംഗത്തിനടുത്തു തന്നെ പ്രതിഷ്‌ഠിച്ചു. രണ്ടു ശിവലിംഗത്തിനും ഇപ്പോള്‍ പൂജ നടക്കുന്നുണ്ട്‌. വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമന്‍ സ്വന്തം കയ്യാല്‍ ഈശ്വരനെ- ശിവലിംഗരൂപത്തെ (ശൈവം) പ്രതിഷ്‌ഠിച്ചതിനാല്‍ വൈഷ്‌ണ-ശൈവ സിദ്ധാന്തികല്‍ ഇവിടെ ആരാധനയ്‌ക്കെത്തുന്ന കാഴ്‌ച കാണാം. ഇങ്ങനെയുള്ള ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപങ്ങളും തീരുകയും പിതൃക്കള്‍ക്ക്‌ നാരായണബലി നടത്തണം എന്നാണ്‌ തത്വം. പക്ഷെ ബ്രാഹ്മണന്‍മാര്‍ അവര്‍ക്ക്‌ മാത്രമേ നാരായണബലി നടത്തുകയുള്ളൂ. മറ്റുള്ള പിതൃക്കള്‍(ഹിന്ദുക്കള്‍) എങ്ങനെയോ പോകട്ടെ എന്നാണ്‌ വെയ്‌പ്പ്‌. ദേവീഭാഗവതത്തില്‍ അത്‌ പലസ്ഥലങ്ങളിലും അത്‌ വായിച്ചാല്‍ പിതൃക്കള്‍ക്ക്‌ മുക്തി കിട്ടുമെന്ന്‌ പറയുന്നുണ്ട്‌. പരീക്ഷിത്ത്‌ മഹാരാജാവിന്‌ പോലും ദേവീഭാഗവതം വായിച്ചപ്പോഴാണ്‌ മുക്തി ലഭിച്ചത്‌. ജ്യോതിശാസ്‌ത്രജ്ഞന്‍മാര്‍ കൈകാര്യം ചെയ്യുന്ന കവടി രാമേശ്വരത്തു നിന്നും ലഭിച്ചതാകുന്നു. ആയതിനാല്‍ വായനക്കാരായ എല്ലാ പുണ്യാത്മാക്കള്‍ക്കും ജന്മാന്തരപാപം തീര്‍ക്കാന്‍ രാമേശ്വരത്തെ ദേവന്‍ അനുഗ്രഹിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിയ്‌ക്കുന്നു. Article credits:അരുവിക്കര ശ്രീകണ്ഠന്‍ നായര്‍, ഫോണ്‍ : 9497009188 Mathrubhumi Archives

Tuesday, 17 December 2013

കാളസര്‍പ്പയോഗം

കാളസര്‍പ്പയോഗം
"അഗ്രേ രാഹുധരോ കേതു:
സര്‍വ്വ മദ്ധ്യഗതാ: ഗ്രഹാ:
യോഗോയം കാളസര്‍പ്പാഖ്യം
ലോകേ ബഹു വിനാശ കൃത്"
രാഹുവും കേതുവും ഉള്‍ക്കൊള്ളുന്ന അര്‍ദ്ധവൃത്തത്തിനകത്ത് സപ്തഗ്രഹങ്ങള്‍ നിലകൊള്ളുമ്പോഴാണ്‌ ഒരു ജാതകത്തില്‍ കാളസര്‍പ്പയോഗം വന്നു ഭവിക്കുന്നത്. അനിഷ്ട യോഗങ്ങളില്‍ ഒന്നാണ് കാളസര്‍പ്പയോഗം. നമ്മുടെ ജീവിതത്തെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ജനന സമയത്ത് 12 രാശികളിലെവിടെയെങ്കിലും നില്‍ക്കുന്ന 9 ഗ്രഹങ്ങളും ഗുളികനും ലഗ്നവും ആണെന്നാണ്‌ ജ്യോതിഷ മതം. രാഹുവും കേതുവും നവഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുവെങ്കിലും ഇവര്‍ യഥാര്‍ത്ഥത്തില്‍ നിഴല്‍ ഗ്രഹങ്ങളാണ്. തമോഗുണ പ്രധാനമായാവയും, രാശി ചക്രത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിത്യ ചന്ദ്രന്മാര്‍ രണ്ട് രാശികള്‍ വീതം കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങള്‍ക്ക്‌ വീതിച്ചു നല്‍കി ശേഷിക്കുന്ന രണ്ട് രാശികളിലൊന്നു വീതം സൂര്യനും ചന്ദ്രനും കൈവശം വയ്ക്കുകയും ചെയ്തു. ആയതിനാല്‍ രാഹുവിനും കേതുവിനും മറ്റ് ഗ്രഹങ്ങള്‍ക്കുള്ളതുപോലെ രാശികളില്‍ ആധിപത്യം ഇല്ലാതായി. പക്ഷേ ആകര്‍ഷണ ശക്തി ഏറെയുള്ള രാഹുവും കേതുവും ജീവിതത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുവെന്നത് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. മാത്രമല്ല ഈ യോഗം മറ്റ്‌ ഗ്രഹങ്ങളുടെ ഫലങ്ങളെ കൂടി നിഷ്പ്രഭമാക്കി കൊണ്ട് ജീവിതത്തെ വളരെ സ്വാധീനിക്കുകയും ചെയ്യും.
എന്താണ് കാളസര്‍പ്പയോഗം
രാഹുകേതുക്കള്‍ സഞ്ചരിക്കുന്നത് പ്രതിലോമമായിട്ടാണ്. രാഹുവില്‍ നിന്ന് എപ്പോഴും കൃത്യം 180 ഡിഗ്രി അകലം പാലിച്ചാണ് കേതു സഞ്ചരിക്കുന്നത്. ഒരാളിന്റെ ജാതകത്തില്‍ രാഹുകേതുക്കള്‍ നില്‍ക്കുന്ന 180 ഡിഗ്രികളിലായി മറ്റ്‌ എല്ലാ ഗ്രഹങ്ങളും ആദിത്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി - എവിടെയെങ്കിലും നിന്നാല്‍ "കാളസര്‍പ്പയോഗം " എന്ന ഒരു യോഗം ഭവിക്കുന്നു. 12 ഭാവങ്ങളും 12 യോഗങ്ങളും കാളസര്‍പ്പയോഗം 12 വിധത്തില്‍ ഉണ്ട്. 12 ഭാവങ്ങളിലായി 12 വിധത്തില്‍ ഈ യോഗം ഉണ്ടാകുന്നു. ഇതിലോരോന്നിനും ഓരോ പേരുകള്‍ കല്‍പ്പിച്ചിരിക്കുന്നു. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ യോഗവും നല്‍കുന്നത്. 1 അനന്ത കാളസര്‍പ്പയോഗം ലഗ്നത്തില്‍ ( ഒന്നാം ഭാവത്തില്‍ ) രാഹുവും ഏഴാം ഭാവത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റു ഗ്രഹങ്ങള്‍ എവിടെയെങ്കിലും നില്‍ക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഈ യോഗത്തിനെ അനന്ത കാളസര്‍പ്പയോഗം എന്ന് പറയുന്നു. ജീവിതത്തില്‍ സര്‍വ്വത്ര പരാജയം, വിവാഹ തടസ്സം, താമസിച്ചു വിവാഹം നടക്കുക, ദാമ്പത്യ സുഖമില്ലായ്മ എന്നിവയാണ് ഫലങ്ങള്‍, ആത്മീയമായ അറിവ് നേടുവാനും ഉന്നതിയിലെത്തുവാനും ഈ യോഗം സഹായിക്കുന്നു. 2 ഗുളിക കാളസര്‍പ്പയോഗം ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ രാഹുവും 8 ല്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മാത്രം മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഭവിക്കുന്നു. ആരോഗ്യഹാനി, ഗുഹ്യരോഗങ്ങള്‍, അപകടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, സ്വത്തുക്കളുടെ നഷ്ടം ഇവയെല്ലാമാണ് ഈ യോഗ ഫലങ്ങള്‍. 3 വാസുകി കാളസര്‍പ്പയോഗം മൂന്നാം ഭാവത്തില്‍ രാഹുവും 9 ല്‍ കേതുവും നില്‍ക്കുക, അതിനുള്ളിലായി എവിടെയെങ്കിലും മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.. ഔദ്യോഗിക രംഗത്ത് പരാജയം, സഹോദരനെ കൊണ്ട് ദു:ഖം, ഇവരെ കൊണ്ട് സഹോദരങ്ങള്‍ക്ക് പ്രയാസം, ഇവയൊക്കെയാണ് ഫലങ്ങള്‍. അപവാദം പ്രചരിപ്പിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടായിരിക്കും. 4 ശംഖ പാല കാളസര്‍പ്പയോഗം ലഗ്നാല്‍ 4 ല്‍ രാഹുവും 10 ല്‍ കേതുവും അതിനുള്ളിലായി മറ്റു ഗ്രഹങ്ങളും നില്‍ക്കുകയാണെങ്കില്‍ ഈ യോഗം ഉണ്ടാകുന്നു. ഉത്കണ്ഠയും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും ഇവരുടെ കര്‍മ്മരംഗം. കുടുംബ ദുരിതങ്ങളും ഉണ്ടാകും. സമ്മര്‍ദ്ദങ്ങളെയും ശത്രുക്കളെയും നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വളരെ ഉന്നതമായ നിലയില്‍ എത്തിചേരാന്‍ കഴിയുന്നത് ഈ യോഗ ജാതരുടെ അനുഭവമാണ്." 5 പത്മ കാളസര്‍പ്പയോഗം ലഗ്നം നില്‍ക്കുന്ന രാശിയുടെ 5 ആം ഭാവത്തില്‍ രാഹു നില്‍ക്കുക, 11 - ല്‍ ശിഖി നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കിടയിലായി മറ്റ്‌ 7 ഗ്രഹങ്ങളും നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു.സന്താനങ്ങള്‍ ജനിക്കാതിരിക്കുകയോ അഥവാ സന്താനങ്ങള്‍ ഉണ്ടായാല്‍ അവരെകൊണ്ട് ദുഖം അനുഭവിക്കേണ്ടി വരികയോ ചെയ്യുക, ജീവിത നിയന്ത്രണം ഇല്ലാത്തവരാകുക, വിശ്വാസ വഞ്ചനയ്ക്ക് പാത്രമാവുക എന്നിവയൊക്കയാണ് ഈ യോഗ ജാതര്‍ അനുഭവിക്കേണ്ടി വരുന്ന ഫലങ്ങള്‍. 6 മഹാപത്മ കാളസര്‍പ്പയോഗം രാഹു 6 ലും കേതു 12 ലും നില്‍ക്കുകയും അതിനുള്ളിലായി മറ്റു ഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഉണ്ടാകുന്നു. ജീവിതത്തില്‍ മുഴുവനും ശത്രുക്കളെ കൊണ്ടും രോഗത്തെ കൊണ്ടും ബുദ്ധിമുട്ടേണ്ടി വരും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഉന്നതാധികാരസ്ഥാനത്ത് എത്തിചേരുകയെന്നതാണ് ഈ യോഗത്തിന്റെ അനുഭവഫലം. 7 തക്ഷക കാളസര്‍പ്പയോഗം ലഗ്നത്തിന്റെ ഏഴാമത് ഭാവത്തില്‍ രാഹുവും ലഗ്നത്തില്‍ കേതുവും നില്‍ക്കുകയും അതിനുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ എല്ലാം നില്‍ക്കുകയും ചെയ്‌താല്‍ ഈ യോഗം ഉണ്ടാകുന്നു. മദ്യം, ചൂതു കളി, സ്ത്രീ എന്നീ വിഷയങ്ങള്‍ക്ക് അടിമയാകുകയെന്നതും ഈ കാരണത്താല്‍ ജാതകന്റെ ധനവും സ്വത്തുക്കളും നശിച്ചു പോകുകയും ചെയ്യുകയെന്നതാണ് ഈ യോഗം നല്‍കുന്ന ഫലം. 8 കാര്‍ക്കോടക കാളസര്‍പ്പയോഗം ലഗ്നം നില്‍ക്കുന്ന രാശിയുടെ 8 ല്‍ രാഹുവും, 2 ല്‍ കേതുവും നില്‍ക്കുക, ഇതിനുള്ളിലായി സപ്ത ഗ്രഹങ്ങള്‍ നില്‍ക്കുക, ഇങ്ങനെ വന്നാല്‍ ഈ യോഗം ഭവിക്കുന്നു. ധാരാളം ശത്രുക്കള്‍ ഉണ്ടാകുക, സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുക, പൂര്‍വ്വിക സ്വത്തുക്കള്‍ ലഭിക്കാതിരിക്കുക ഇവയൊക്കെയാണ് ഈ യോഗഫലങ്ങള്‍. 9 ശംഖ ചൂഡ കാളസര്‍പ്പയോഗം ലഗ്നാല്‍ 9 ല്‍ രാഹുവും 3 ല്‍ ശിഖിയും നില്‍ക്കുക, ഈ ഭാവങ്ങള്‍ക്കുള്ളിലായി മറ്റ്‌ ഗ്രഹങ്ങള്‍ നില്‍ക്കുക, എങ്കില്‍ ഈ യോഗം ഉണ്ടാകുന്നു. കള്ളം പറയുന്ന സ്വഭാവം ഉണ്ടാകുക, ജീവിതത്തില്‍ കൂടെ കൂടെ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടുക, പെട്ടെന്ന് വികാരാധീനനാകുക, ഇവയെല്ലാമാണ് ഈ യോഗഫലങ്ങള്‍. 10 ഘാതക കാളസര്‍പ്പയോഗം രാഹു 10 ലും കേതു നാലിലും നില്‍ക്കുകയും ഇതിനുള്ളിലായി മറ്റു ഗ്രഹങ്ങളെല്ലാം നില്‍ക്കുകയും ചെയ്താല്‍ ഈ യോഗം ഭവിക്കുന്നു. കോടതി നടപടികള്‍ക്ക് വിധേയനാകുക, സര്‍ക്കാരില്‍ നിന്നും ശിക്ഷ അനുഭവിക്കേണ്ടിവരുക, എന്ന ദുരന്തനുഭവങ്ങളോടൊപ്പം രാഷ്ട്രീയ രംഗത്ത് വളരെ ഉയര്‍ന്ന അധികാര സ്ഥാനങ്ങളിലെത്തിചേരുവാനും കഴിയുന്നു. പ്രത്യേകിച്ച് ചിങ്ങം, കന്നി രാശികളിലേതെങ്കിലും ഒന്ന് ലഗ്നമായി ജനിക്കുന്നവര്‍ക്ക് ഈ യോഗ്മുണ്ടായാല്‍ രഷ്ട്രീയമായും ഭരണപരമായും വളരെ ഉയര്‍ന്ന പദവിയിലെത്തിച്ചെരുന്നതാണ്. 11വിഷധര കാളസര്‍പ്പയോഗം ലഗ്നത്തിന്റെ 11 ആം ഭാവത്തില്‍ രാഹുവും 5 ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റു ഗ്രഹങ്ങളും നിന്നാല്‍ ഈ യോഗം ഭവിക്കുന്നു. ജീവിതത്തില്‍ തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരിക, ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുവാന്‍ ഇടവരാതിരിക്കുക, സന്താനങ്ങളില്‍ നിന്നും പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടാകുക എന്നിവയാണ് ഫലങ്ങള്‍. എന്നാല്‍ വാര്‍ദ്ധ്യകക്കാലം ഈ യോഗ ജാതര്‍ സമാധാനത്തോടും സ്വസ്ഥതയോടും കൂടി ജീവിക്കുന്നവരായിരിക്കും. 12 ശേഷ നാഗ കാളസര്‍പ്പയോഗം ലഗ്നാല്‍ 12 മത് ഭാവത്തില്‍ രാഹുവും 6 -മത് ഭാവത്തില്‍ കേതുവും അതിനിടയിലായി മറ്റ്‌ ഗ്രഹങ്ങളും നിന്നാലുണ്ടാകുന്ന ഒരു യോഗമാണിത്. ആരോഗ്യത്തിന്‍ ഹാനിയുണ്ടാകുക, ശത്രുക്കളുണ്ടാകുക. വ്യവഹാര നടപടികള്‍ക്ക് വിധേയനാകുക എന്നിവയാണ് യോഗഫലങ്ങള്‍. ഏതു തരമായാലും കാളസര്‍പ്പയോഗം ആയുസ്സിന്‍ ദോഷം ചെയ്യാറില്ല. മാനസികമായ സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യഹാനി, മറ്റ്‌ ദുരനുഭവങ്ങള്‍ ഇവയെല്ലാം ഉണ്ടാകുമെങ്കിലും അസാധാരണമായ ബുദ്ധിവൈഭവവും പ്രവര്‍ത്തന നിരതയും കൊണ്ട് ജീവിത ഉന്നതി നേടുന്നവരാണ് ജാതകത്തില്‍ കാളസര്‍പ്പയോഗമുള്ളവര്‍.
ദോഷ പരിഹാരങ്ങള്‍
കാളസര്‍പ്പയോഗം, കാല സര്‍പ്പയോഗം, കാളസര്‍പ്പദോഷം, കാല സര്‍പ്പദോഷം, രാഹു കേതു സര്‍പ്പദോഷം എന്നെല്ലാം അറിയപ്പെടുന്ന ഈ പ്രത്യേക ദോഷത്തിന്‍ / യോഗത്തിന്‍ ശിവ ഭജനം മാത്രമാണ് ശരിയായ പരിഹാരം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുരാണ പ്രസിദ്ധവും ഐതിഹ്യ പ്രാധാന്യവുമുള്ള കാളഹസ്തീശ്വര ക്ഷേത്രത്തില്‍ ഈ ദോഷ പരിഹാരത്തിനായി പ്രത്യേക പൂജ ചെയ്യാവുന്നതാണ്. കൂടാതെ ഈ ദോഷമുള്ളവര്‍ ജനിച്ച നക്ഷത്രത്തിലോ തിഥിയിലോ ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് ദോഷപരിഹാരമാണ്. കാളസര്‍പ്പയോഗ ദോഷത്തിന്‍ പരിഹാരം ചെയ്യുകയും ശിവനെ നിത്യം ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ജാതകത്തിലെ ഗുണഫലങ്ങള്‍ തടസ്സമില്ലാതെ അനുഭവയോഗ്യമാക്കുവാനും കഴിയും. സര്‍പ്പ ദോഷവും കാളസര്‍പ്പദോഷവും രണ്ടും രണ്ടാണ്.
Article credits Mathrubhumi Astrology Archives

Monday, 16 December 2013

വേദവര്‍ണ്ണ്യം.... വിരാട്‌ സ്വരൂപം....

സൃഷ്‌ടി, സ്‌ഥിതി, സംഹാര ധര്‍മ്മ സ്വരൂപങ്ങളായ ത്രിമൂര്‍ത്തികളില്‍ സ്‌ഥിതികാരകനാണ്‌ ഭഗവാന്‍ മഹാവിഷ്‌ണു. എല്ലാ സൃഷ്‌ടികളുടേയും മൂല ബീജമെന്നത്‌ വിരാട്‌ സ്വരൂപനും, ഹിരണ്യഗര്‍ഭനുമായ നാരായണസ്വാമിതന്നെയാകുന്നുവെന്നാണ്‌ ഭഗവദ്‌ സ്വരൂപമായ ഭാഗവതം അനുശാസിക്കുന്നത്‌. ബ്രഹ്‌മാണ്ഡത്തിന്റെ സകല ഘടകങ്ങളും സര്‍വ്വശക്‌തികളും ഉള്‍ക്കൊണ്ട വിരാട്‌ പുരുഷനായ ഭഗവാന്‍ അനാദികാലത്ത്‌ 'കാരണജല'ത്തില്‍ ശയിക്കുകയായിരുന്നു. ആ വിരാട്‌ സ്വരൂപ ചൈതന്യത്തിന്റെ നാഭീ പത്മമായിരുന്നു ബ്രഹ്‌മാവിന്റെ ഇരിപ്പിടം. ഭഗവദ്‌ ചൈതന്യമുള്‍ക്കൊണ്ട ബ്രഹ്‌മദേവന്‍തന്നെയാണ്‌ സൃഷ്‌ടികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും. പൃഥ്വി, അപ്‌, തേജസ്സ്‌, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളും അഹം, തത്ത്വം, മഹദ്‌തത്ത്വം എന്നീ തത്ത്വങ്ങളും അടങ്ങുന്ന ഏഴ്‌ ആവരണങ്ങള്‍, ബ്രഹ്‌മാണ്ഡത്തില്‍ കുടികൊ ളളുന്ന വിരാട്‌ പുരുഷനുണ്ട്‌. ഈ വിശ്വചക്രസമൂഹത്തിലെ സമസ്‌തലോകങ്ങളും ശക്‌തികളും പ്രകൃതിയും വിരാട്‌ പുരുഷ ചൈതന്യത്തില്‍ അധിഷ്‌ഠിതമാകുന്നു. യോഗികള്‍ ഏകാഗ്രതയോടെ മനനവും, സാധനയും ചെയ്യുന്നത്‌ ഈ വിരാട്‌ സ്വരൂപ ചൈതന്യത്തേയാണ്‌. വിരാട്‌ പുരുഷന്റെ ഓരോ അവയവും ലോകചൈതന്യം പേറുന്നവയാണ്‌. ഉള്ളംകാല്‍ പാതാള ലോകവും, പുറവടിവ്‌ രസാതലവും, നെരിയാണി മഹാതലവും, കണംകാല്‍ തലാതലവും, കാല്‍മുട്ടുകള്‍ സുതലവും, ഇരുതുടകള്‍ അതലവും വിതലവുമാകുന്നു. അരക്കെട്ടാണ്‌ ഭൂലോകം. നാഭിസ്‌ഥാനം ആകാശമാകുന്നു. സ്വര്‍ഗ്ഗം ഭഗവാന്റെ മാറിടമാകുന്നു. മഹര്‍ലോകം ഭഗവാന്റെ കഴുത്താണ്‌. ജനലോകം ഭഗവാന്റെ മുഖമാണ്‌. നെറ്റിത്തടം തപോലോകവും, ശിരസ്സ്‌ സത്യലോകവുമാകുന്നു. പ്രപഞ്ചത്തിലെ മറ്റു വസ്‌തുക്കളാലും, ശക്‌തി ചൈതന്യങ്ങളാലും ഭഗവദ്‌ ശരീരം വര്‍ണ്ണിക്കപ്പെടുന്നുണ്ട്‌. പ്രപഞ്ച നിയന്താവായ ഭഗവാന്റെ സുഷുമ്‌നാഗ്രഭാഗം വേദങ്ങളായി കല്‌പിച്ചിരിക്കുന്നു. മേഘങ്ങള്‍ തലമുടിയായും ഇന്ദ്രനോടു കൂടിയ ദേവഗണങ്ങളെ ഇരു ഭുജങ്ങളായും രാപ്പകലുകളെ കണ്‍പീലികളായും അശ്വനീദേവന്മാരെ നാസാദ്വാരങ്ങളായും കല്‌പിക്കുന്നു. അഗ്നിദേവന്‍ ഭഗവാന്റെ 'തിരുവായാ'കുന്നു. ആദിത്യ ദേവനോടു കൂടിയ നഭോമണ്ഡലം ഭഗവാന്റെ നയനങ്ങളാകുന്നു. മനോകാരകനായ ചന്ദ്രന്‍ ഭഗവാന്റെ മനസ്സാകുമ്പോള്‍ ഭഗവദ്‌ ലീലകള്‍ ലോകത്തിന്റെ സൃഷ്‌ടിക്രിയകളായും പ്രകീര്‍ത്തിക്കുന്നു. ഭഗവാന്റെ ലീലാസ്‌മിതം മായയാകുന്നു. പര്‍വ്വതങ്ങള്‍ അസ്‌ഥികളും, നദികള്‍ ഞരമ്പുകളുമാകുന്നു. ഭഗവാന്റെ മുഖം, ബാഹുക്കള്‍, തുടകള്‍, പാദങ്ങള്‍ എന്നിവയില്‍നിന്നും യഥാക്രമം ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രാദി ജാതികളുടെ ഉത്ഭവം എന്നാണ്‌ വിശ്വസിക്കുന്നത്‌. ഈ വിധത്തില്‍ ഭഗവാന്റെ വിശ്വരൂപം, മംഗളകര്‍മ്മങ്ങളെ ആശ്രയിച്ച്‌ ആരാധിക്കുന്നവര്‍ക്ക്‌ ഉത്തമ ഫലമേകുമെന്നാണ്‌ ഭാഗവതം ഉദ്‌ബോധിപ്പിക്കുന്നത്‌.
Article credits,ഹരിശേഖര്‍ പനച്ചിക്കാട്‌,Mangalam Archives